2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

സ്ത്രീ പുരുഷന് ആരാണ്? കളിമണ്ണ്‍: ഒരു സ്ത്രീപക്ഷരാഷ്ട്രീയക്കാഴ്ച

നമ്മുടെ ചലച്ചിത്രവിവാദങ്ങളുടെ ഭൂതകാലം  ശ്രദ്ധിച്ചാല്‍ മലയാളചലച്ചിത്രചരിത്രത്തിലെങ്ങും കളിമണ്ണ് എന്ന ബ്ലെസി ചിത്രം സൃഷ്ടിച്ചതുപോലെ ഒരു ഘോരമായ ചലനം മറ്റൊരു ചിത്രവും സൃഷ്ടിച്ചിട്ടില്ല എന്ന് നിശ്ചയമായും ഉറപ്പിക്കാം. സമീപകാലചരിത്രത്തില്‍ എടുത്തുപറയാനാവുന്ന മറ്റൊരു ചിത്രം ഒരുപക്ഷേ പപ്പീലിയോ ബുദ്ധ മാത്രമായിരിക്കണം. ആ സിനിമ കേരളത്തില്‍ ബൌദ്ധികമായ ഒരുപിടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നെങ്കിലും അതൊക്കെയും സാധാരണസമൂഹത്തിന്റെ ആഴത്തിലും പരപ്പിലുമെത്തിയിരുന്നില്ലെന്ന് പറയാം. ധൈഷണികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന പരിമിതവും അടഞ്ഞതുമായ ചര്‍ച്ചയിടങ്ങളിലേയ്ക്ക് മിക്കവാറും ഒതുങ്ങിപ്പോയിരുന്നു പപ്പീലിയോ ബുദ്ധ. അതിന്റെ കാരണം ആ ചിത്രത്തിന്റെ രാഷ്ട്രീയം സങ്കീര്‍ണവും ഭൂരിപക്ഷസമൂഹത്തിന് ഇന്നും പരോക്ഷമായി താല്പര്യമില്ലാത്തതുമായിരുന്നു എന്നതാണ്. കളിമണ്ണ് എന്ന ചിത്രം പക്ഷേ അത്തരം പൂര്‍വമാതൃകകളില്‍നിന്നെല്ലാം വ്യത്യസ്തമായി പൊതുസമൂഹത്തില്‍ ഏറ്റവുമധികം പരിചിതവും സാര്‍വജനകീയവും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയുടെ, കൂടുതല്‍ സൂക്ഷ്മമായി പറഞ്ഞാല്‍ കുടുംബവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയെന്ന് വിശേഷിപ്പിക്കാവുന്ന “മാതൃത്വം” എന്ന വിഷയമാണ് കൈകാര്യം ചെയ്തത്. മലയാളത്തില്‍ ഇതുവരെയുള്ള മറ്റ് “അമ്മസിനിമകളില്‍” നിന്ന് കളിമണ്ണിനുള്ള വ്യത്യസ്തത ഈ ചിത്രം ഗര്‍ഭധാരണം, ഗര്‍ഭാവസ്ഥ, പ്രസവം എന്നീ സ്ത്രൈണജീവിതാവസ്ഥകളെ ഒരു സ്ത്രീപക്ഷവീക്ഷണകോണില്‍ക്കൂടി എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നു എന്നതാണ്. (ദശരഥം എന്ന ചിത്രം മറക്കുന്നില്ല, അത് പക്ഷേ സ്ത്രീപക്ഷവീക്ഷണമെന്ന ലേബലില്‍ ഇറങ്ങിയൊരു സിനിമ ആയിരുന്നില്ലെന്ന് മാത്രമല്ല, പുറത്തിറങ്ങുന്നതിനുമുന്‍പേ കളിമണ്ണിനെ ഏറ്റവുമധികം വിവാദമാക്കിയ പ്രസവനിമിഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലാത്തവയുമായിരുന്നു.)

കളിമണ്ണ് എന്ന “സ്ത്രീപക്ഷ സിനിമ, അല്ലെങ്കില്‍ ആ സിനിമയില്‍ക്കൂടി സ്ത്രീപക്ഷവാദിയെന്ന നിലയില്‍ ബ്ലെസി എന്ന സംവിധായകന്‍ കേരളസമൂഹത്തിന് മുന്‍പിലേയ്ക്ക് വയ്ക്കുന്ന രാഷ്ട്രീയമെന്താണ്? ഇത്രനാള്‍ മലയാളിപ്രേക്ഷകര്‍ കണ്ട യാഥാസ്ഥിതികമായ സ്ത്രീത്വനിര്‍വചനങ്ങളില്‍നിന്ന് ഏത് അളവ് വരെയാണ് കളിമണ്ണിലെ നായിക വ്യത്യസ്തയാവുന്നത്? മാതൃത്വം സ്ത്രീയുടെ സ്വകാര്യതയാണ്, അവകാശമാണ് എന്ന ചില പുരോഗമനാത്മകമായ ആശയങ്ങളൊഴിച്ചാല്‍, ഒറ്റനോട്ടത്തില്‍ ഫെമിനിസ്റ്റ് വീക്ഷണങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന, അല്ലെങ്കില്‍ കേരളത്തിലെ പുരുഷകേന്ദ്രീകൃതസമൂഹം ഫെമിനിസമെന്നാല്‍ ഇതൊക്കെയാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചില വീക്ഷണങ്ങളാണ് കളിമണ്ണെന്ന സിനിമ നീട്ടുന്ന രാഷ്ട്രീയമെന്ന് പറയാതെ വയ്യ.

മുന്‍നിര നായികയായി ചുവടുമാറിക്കൊണ്ടിരിക്കുന്ന ഒരു ബോളിവുഡ് ഐറ്റം ഡാന്‍സറായാണ് കളിമണ്ണില്‍ ശ്വേതാമേനോന്‍ അവതരിക്കുന്നത്. അവര്‍ അതിനും മുന്‍പ് ഡാന്‍സ് ബാറിലെ നര്‍ത്തകിയുമായിരുന്നു. അതുകൊണ്ടുതന്നെ മാദകനൃത്തങ്ങളാലും മാംസപ്രദര്‍ശനങ്ങളാലും സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യപാതിയുടെ ആദ്യപാതി. ആ ഒറ്റക്കാരണം കൊണ്ട് തന്നെ അവര്‍ ആദ്യമേ തന്നെ “ദ അദര്‍ വുമണ്‍” ആണ്. നൃത്തരംഗങ്ങളിലല്ലാത്തപ്പോഴും പല അവസരങ്ങളിലും ബ്ലെസിയുടെ ക്യാമറ അല്‍പ്പം കൊതിയോടെയാണ് പെരുമാറുന്നതെന്ന് ചിലനേരം നമുക്ക് സംശയം തോന്നുകയുമാവാം. ആ സംശയത്തിന്റെ സാംഗത്യം വെളിവാകുമ്പോള്‍ കടുത്തൊരു വിരോധാഭാസം പല്ലിളിക്കുന്നുണ്ട്. ബ്ലെസിയുടെ പ്രഖ്യാപിതനിലപാടുകളും ക്യാമറയും ചിലനേരങ്ങളില്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നതിന്റേതായ വിരോധാഭാസം.

അതെന്തായാലും ഗാനരംഗങ്ങളിലെ ശരീരപ്രദശനങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയം അപ്പോള്‍ വ്യക്തമാകാത്തവര്‍ക്കായി പിന്നീട് സിനിമതന്നെ വെളിപ്പെടുത്തുന്നുണ്ട്. ചിത്രം അവസാനഭാ‍ഗത്തിലേയ്ക്കടുക്കുമ്പോള്‍ ബോളിവുഡ് നടിയുടെ പ്രസവം വിവാദവിഷയമായി ചര്‍ച്ച ചെയ്യുന്ന ടിവി ചാനലുകളിലിരുന്ന് ഒരു ഖദര്‍ധാരി, ഒരു കാബറേ ഡാന്‍സറായിരുന്ന ആ സ്ത്രീയ്ക്ക് എന്ത് യോഗ്യതയാണ് ഇങ്ങനെ ഗര്‍ഭം ധരിക്കാനും പ്രസവം ആഘോഷമാക്കുവാനും എന്നമട്ടില്‍ സംസാരിക്കുന്നുണ്ട്. ആദ്യപാതിയും ആ രംഗങ്ങളും കൂട്ടിവായിച്ചാല്‍ മനസിലാകുന്നത് അതൊരു ഫണ്ടമെന്റല്‍ ഫെമിനിസ്റ്റ് ചിന്തയുടെ പ്രകാശനശ്രമമാണെന്നാണ്. ഒരു സ്ത്രീ, അവള്‍ മോശമോ അല്ലാത്തതോ ആയ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുന്നവളായാലും ഒരു മനുഷ്യനെന്ന നിലയിലും ഒരു പൌരനെന്ന നിലയിലും മറ്റേതൊരു മനുഷ്യനെപ്പോലെയും പൌരനെപ്പോലെയും എല്ലാ അവകാശങ്ങളും അര്‍ഹിക്കുന്നു എന്ന സ്ത്രീപക്ഷ ചിന്തയുടെ, ഒരു യാഥാസ്ഥിതികപ്രേക്ഷകസമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ പറ്റിയ രീതിയില്‍ തുലോം മയപ്പെടുത്തിയ രൂപമാണ് അത്. മാനുഷികമായും നൈതികമായും പരിശോധിച്ചാല്‍, പരിഷ്കൃതസമൂഹമെന്ന് അവകാശപ്പെടുന്ന ഒരു ജനത ഒരു സ്ത്രീലൈംഗികത്തൊഴിലാളിയെപ്പോലും അശ്ലീലം ദ്യോതിപ്പിക്കുന്ന രീതിയില്‍ നോക്കുവാനോ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുവാനോ പാടില്ല. അത്രത്തോളം ബ്ലെസിയുടെ ചിന്താധാര ശരിയാണ്. അഭിനവ ഭാരതീയ സദാചാരബോധത്തിന് അത്ര രുചിക്കുകയില്ലാത്തൊരു വിളംബരമാണത് എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയൊരു ആശയം നമ്മുടെ പ്രേക്ഷകസമൂഹത്തിന് മുന്‍പിലേയ്ക്ക് വയ്ക്കുവാനുള്ള ധൈര്യം അഭിനന്ദനാര്‍ഹവുമാണ്.

എന്നാല്‍ ഇനി അല്‍പ്പം ആഴത്തിലുള്ള ചിന്തകളിലേയ്ക്ക് കടക്കാം. കഥയുടെ പശ്ചാത്തലം നോക്കുക, അത് ഇന്ത്യയിലെ മെട്രോസിറ്റികളിലൊന്നായ, താരതമ്യേന പുരോഗമിക്കപ്പെട്ട മുംബൈ നഗരമാണ്. ഇത്തരമൊരു വിഷയമവതരിപ്പിക്കുമ്പോള്‍ പുതിയൊരു പശ്ചാത്തലം വേണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തെ മുംബൈയിലേയ്ക്കും ബോളിവുഡിലേയ്ക്കും പറിച്ചുനട്ടതെന്ന് ബ്ലെസി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.  പക്ഷേ സൃഷ്ടികര്‍മ്മത്തില്‍ സൃഷ്ടാവിനുള്ള മൌലികവും സ്വതന്ത്രവുമായ എല്ലാ അവകാശങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, തികച്ചും വിവാദമായേക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന, പൂര്‍ണമായും പുരോഗമനാത്മകവും സ്ത്രീപക്ഷമെന്നുമുള്ള പ്രഖ്യാപിതകിന്നരികളോടെ, വര്‍ത്തമാനകാല കേരളത്തിന്റെ സവിശേഷ ഭൌതിക, ബൌദ്ധികാന്തരീക്ഷത്തിലേയ്ക്ക് വരുന്ന ഒരു മലയാളചിത്രം ആവശ്യപ്പെടുന്ന ധൈര്യം കളിമണ്ണ് പ്രകടിപ്പിച്ചുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എന്തുകൊണ്ട് കളിമണ്ണിന് ശില്പമാകുവാന്‍ മുംബൈ വരെ പോകേണ്ടിവന്നു? ഒരു മെട്രോനഗരമായ മുംബൈയെ അപേക്ഷിച്ച് തികച്ചും യാഥാസ്ഥിതികമായ, അല്ലെങ്കില്‍ അനുദിനം യാഥാസ്ഥിതികമായിക്കൊണ്ടിരിക്കുന്ന കേരളീയസാഹചര്യങ്ങളില്‍ ഇത്തരമൊരു കഥയെ പ്രതിഷ്ഠിക്കുന്നതില്‍ ചലച്ചിത്രകാരന്‍ അധൈര്യപ്പെട്ടിരുന്നുവെന്നാണ് സിനിമയുടെ പിന്നിലെ സൃഷ്ടിചിന്തകളുടെ അന്തര്‍ധാരയെ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കേരളത്തിലെ ഒരു നഗരത്തില്‍വെച്ച്, ഒരു ഐറ്റം ഡാന്‍സറായിരുന്ന സ്ത്രീ ഇത്തരം ശക്തവും ധൈര്യപൂര്‍വുമായ ഒരു നിലപാടെടുക്കുന്നതിനെ കേരളസമൂഹം ഉള്‍ക്കൊള്ളില്ല എന്ന ഭയമായിരിക്കണം കളിമണ്ണ് ബോളിവുഡിലേയ്ക്ക് കളം മാറ്റുവാന്‍ കാരണം. ഓര്‍ത്ത് നോക്കുക, ഒരു മുന്‍കാബറേനര്‍ത്തകിയായ മലയാള സിനിമാനടി മസ്തിഷ്കമരണം സംഭവിച്ചുകഴിഞ്ഞ തന്റെ ഭര്‍ത്താവില്‍നിന്ന് കൃത്രിമമാര്‍ഗത്തിലൂടെ ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കുകയും ഗര്‍ഭാന്തം പ്രസവം ടിവി ചാനലുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ എന്താകുമായിരുന്നു മതാധിഷ്ഠിതയാഥാസ്തിതികതയുടെ കളിത്തട്ടായ കേരളത്തിലെ സാമൂഹ്യാവസ്ഥ? ഒരു വശത്ത് സദാചാരപരവും മറുവശത്ത് അടിസ്ഥാനാവകാശാധിഷ്ഠിതവുമായ ചര്‍ച്ചകളും അതേത്തുടര്‍ന്ന് ഉരുവാകുന്ന സമരങ്ങളും അക്രമങ്ങളുമായി കേരളസമൂഹം വെന്തുരുകിയേനെ! (കളിമണ്ണ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവേള മുതല്‍ ഉണ്ടായ രാഷ്ട്രീയപരവും മതപരവും സദാചാരപരവുമൊക്കെയായ വിവിധതരം പുകിലുകള്‍ നാമെല്ലാം കണ്ടതാണ് എന്ന് ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. ജനം കരുതിയതുപോലെ പ്രസവരംഗത്തിന്റെ വിശദമായ ഒരു ചിത്രീകരണവും സിനിമയിലെല്ലെന്ന് ചിത്രം പുറത്തുവന്നതോടെ വ്യക്തമാവുകയും വിവാദങളെല്ലാം കാറ്റ് പോയ ബലൂണുകളായിത്തീരുകയും ചെയ്തത് മറ്റൊരു കാര്യം.) അപ്പോള്‍ അത്തരമൊരു കേരളീയാനുഭവം ചലച്ചിത്രമാക്കിയാല്‍ അത് പ്രേക്ഷകര്‍ അംഗീകരിക്കുകയില്ലെന്നും അതിന്മേല്‍ വിവാദങ്ങള്‍ കൂടുതലുണ്ടാകുമെന്നും റിലീസാനന്തര തിയറ്റര്‍ പ്രശ്നങ്ങള്‍ (പ്രദര്‍ശനങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും അക്രമങ്ങളും) ചിത്രത്തിന്റെ ബോക്സ് ഓഫിസ് വിജയത്തെ ഒരുപക്ഷേ ബാധിക്കുമെന്നും ആര്‍ട്ടിസ്റ്റിക് യെറ്റ് കൊമേഴ്സ്യല്‍ സംവിധായകനായ ബ്ലെസി മുന്‍കൂട്ടിക്കണ്ടിരിക്കണം. 

പക്ഷേ, കുറച്ചുകൂടി തുറന്നതും ധൈര്യസമേതവുമുള്ള ഒരു നിലപാട് (കേരളപശ്ചാത്തലത്തില്‍ ഇത്തരമൊരു കഥയെന്ന് വ്യംഗ്യം) ഈ ചിത്രത്തിന്റെ ചരിത്രവും അടിസ്ഥാനവും പ്രഖ്യാപിതാജണ്ടയും ആവശ്യപ്പെടുന്നുണ്ട് എന്നത് നിസ്തര്‍ക്കമാണ്. “മറ്റ് സ്ത്രീകളില്‍”ക്കൂടി മാതൃത്വം വിഷയമായ ശക്തമായൊരു ഫെമിനിസ്റ്റ് ചിത്രമെന്നതായിരുന്നു ഉദ്ദേശമെങ്കില്‍, ഒരു മലയാളിവേശ്യയുടെ കൃത്രിമഗര്‍ഭധാരണവും പ്രസവപ്രദര്‍ശനവും വിഷയമാക്കണമായിരുന്നു എന്നതരം ഒരു എക്സ്ട്രീം ചലച്ചിത്രാശയം പോലും മുന്‍പോട്ട് വയ്ക്കാതെ, ചലച്ചിത്രകാരന്റെ എല്ലാ സ്വാതന്ത്ര്യങ്ങളെയും മുന്‍നിര്‍ത്തിയാണ് പറയുന്നതെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് പറയട്ടെ, കളിമണ്ണിന്റെ സൃഷ്ടിയില്‍ ഒരു മലയാളചലച്ചിത്രകാരനെന്ന നിലയില്‍, കുറേക്കൂടി തീവ്രവും സത്യസന്ധവും സധൈര്യവുമായ, സമ്പൂര്‍ണമായും കേരളീയമായൊരു സ്ത്രീപക്ഷാനുഭവം കാഴ്ചവയ്ക്കാമായിരുന്നു.

ഇനി, ഒരു സ്ത്രീപക്ഷസിനിമയെന്ന നിലയില്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വൈകല്യം ചിത്രത്തിന്റെ ക്ലൈമാക്സിലാണ് വ്യക്തമാകുന്നത്. ഏറ്റവും വിചിത്രം, ഫെമിനിസ്റ്റ് ആശയമെന്ന നിലയിലാണ് ചിത്രം ആ വൈകല്യത്തെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് എന്നതാണ്. തന്നെ കൊത്തിപ്പറിക്കുവാനെത്തുന്ന മാധ്യമ, സാമൂഹ്യ പ്രതിനിധികളോട് നായികയും നായികയിലൂടെ സംവിധായകനും ചോദിക്കുന്നത് സ്ത്രീയെ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അമ്മയും പെങ്ങളുമായി കാണാനാകുന്നില്ല എന്നാണ്. സ്ത്രീയെ അമ്മയും പെങ്ങളും മാത്രമായി കാണാന്‍ ശ്രമിക്കണമെന്ന് കരുതുന്നതില്‍ രാഷ്ട്രീയ, സാമൂഹിക, ലൈംഗിക, പ്രത്യുല്‍പ്പാദന, മാനസികതലങ്ങളിലെല്ലാം വ്യാപിച്ചുകിടക്കുന്ന ഒരു ശരികേടുണ്ട്. മേല്‍പ്പറഞ്ഞതാണ് ശരിയായ സ്ത്രീത്വാംഗീകരണമെന്ന് വിചാരിക്കുന്ന എല്ലാ അഭിനവഫെമിനിസ്റ്റുകളും മനസിലാക്കേണ്ടുന്ന ആ ശരികേട് ഇതാണ്; സ്ത്രീയെ അമ്മയും പെങ്ങളുമായല്ല കാണാന്‍ പഠിക്കേണ്ടത്. മറിച്ച്, പുരുഷനെപ്പോലെ തന്നെ മജ്ജയും മാംസവും മനസുമുള്ള, വികാരവിചാരങ്ങളെല്ലാമുള്ള ഒരു മനുഷ്യനായിവേണം ആദ്യം സ്ത്രീയെ കാണാന്‍. അങ്ങനെമാത്രമേ സ്ത്രീയെ സംബന്ധിച്ച അടിസ്ഥാനവീക്ഷണം ഉയിര്‍കൊള്ളാവൂ. പിന്നീട് വരുന്നതാണ് അമ്മ, പെങ്ങള്‍, മകള്‍ ഇത്യാദിയായ കര്‍തൃത്വങ്ങളൊക്കെത്തന്നെ. അവ അവകാശപ്പെട്ടവരില്‍ മാത്രം ആരോപിക്കുകയും പൂര്‍വപരാമര്‍ശിതസാമാന്യവല്‍ക്കരണം അവസാനിപ്പിക്കുകയും ചെയ്യുന്നിടത്താണ് പുരുഷന്‍ പുരുഷനും മനുഷ്യനുമാകുന്നത്. സ്ത്രീ പുരുഷനെപ്പോലെ തന്നെ മനുഷ്യരാശിയും ഭരണഘടനയും വാഗ്ദാനം ചെയ്യുന്ന, അടിസ്ഥാനവും വിശാലവുമായ എല്ലാത്തരം അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള വ്യക്തിയാണ്. പുരുഷന് താഴെയോ മുകളിലോ അല്ല അവളുടെ സ്ഥാനം, അവനൊപ്പമാണ്. ഈ വീക്ഷണത്തിന്റെ മണ്ണിലാണ് ഫെമിനിസം വേരോടിയിരിക്കുന്നത്. അതുകൊണ്ട് ഇത് നിലപാടുതറയാക്കിവേണം സ്ത്രീസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ഓരോ വ്യക്തിയും തന്റെ ചിന്താധാര രൂപപ്പെടുത്തേണ്ടത്.

അവിടെയാണ് ഒരു സ്ത്രീപക്ഷസിനിമയെന്ന നിലയില്‍ കളിമണ്ണിന് ഏറ്റവും വലിയ പിഴവ് പറ്റിയത്. യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രം എന്നനിലയില്‍ കളിമണ്ണ് മുന്‍പിലേയ്ക്ക് വെച്ചത് പുരുഷകേന്ദ്രീകൃത ഇന്ത്യന്‍ സമൂഹത്തിന്റെ പരമ്പരാഗത ചിന്താഗതി തന്നെയായിരുന്നു. മാതാവ്, സഹോദരി എന്നീ പദവികളെ അവ ആവശ്യപ്പെടുന്നതിലുമധികം വിശുദ്ധമാക്കുകയും അതുവഴി ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയുടെ അടിസ്ഥാനശിലയായ യാഥാസ്ഥിതികകുടുംബസങ്കല്‍പ്പത്തെ അരക്കിട്ടുറപ്പിക്കുകയുമാണ് കളിമണ്ണില്‍ക്കൂടി ബ്ലെസി ചെയ്തത്. മാതാവും സഹോദരിയുമല്ലാത്ത സ്ത്രീയോട് എന്ത് അക്രമവും പ്രവര്‍ത്തിക്കാമെന്ന പെര്‍വെര്‍ട്ടഡ് പുരുഷമനോഗതി അപ്പോഴും പരുക്കേല്‍ക്കാതെ വിദഗ്ദ്ധമായും രഹസ്യമായും രക്ഷപെടുന്നു. ഒപ്പം, മാതൃത്വത്തിന്റെ അമിതമായ ശ്രേഷ്ഠവല്‍ക്കരണം അതേ ഇന്ത്യന്‍ യാഥാസ്ഥിതികത്വത്തെയും സ്ത്രീവിരുദ്ധതയെയും നല്ലൊരു പരിധിവരെ പിന്താങ്ങുകയും ചെയ്യുന്നുണ്ട്. മാതൃത്വം മഹത്തരമല്ല എന്നല്ല ഇതിനര്‍ഥം. എല്ലാ ജീവജാലങ്ങളിലുമെന്ന പോലെ മനുഷ്യനിലും മാതൃത്വത്തിന് അതിന്റേതായ സ്വകാര്യനിര്‍വൃതികളും വേദനകളും മഹത്വവുമുണ്ട്. എന്നാല്‍ മാതൃദൈവം എന്ന പ്രത്യക്ഷത്തില്‍ വളരെ ശ്രേഷ്ഠമായിത്തോന്നുന്ന ഭാരതീയസങ്കല്‍പ്പത്തിന്റെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ചില പ്രതിലോമതകളെ, മാനുഷികവിരുദ്ധതകളെ കാണാതിരിക്കുവാന്‍ സാധ്യമല്ല എന്ന് മാത്രമാണ് പറയുവാനുള്ളത്. ആ സ്ത്രീവിരുദ്ധതകളെ, കുറെക്കൂടി വിശാലവും കൃത്യവുമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ മാനുഷികവിരുദ്ധതകളെ പരോക്ഷമായെങ്കിലും കളിമണ്ണെന്ന, സ്ത്രീപക്ഷചിത്രമെന്ന് അവകാശപ്പെടുന്ന സിനിമയും അതിന്റെ സംവിധായകനും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

വാല്‍ക്കഷ്ണം: ആദിവാസികള്‍ കഥാപാത്രങ്ങളായ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്നും, ബ്ലെസിയേപ്പോലെ ശക്തമായ ധിഷണയും ചിന്തകളും അനുഭവങ്ങളുമുള്ള ഒരു സംവിധായകനുപോലും കേരളത്തിന്റെ ആദിവാസിയെന്നാല്‍ തമിഴ് മാത്രം സംസാരിക്കുന്നവരാണെന്നത് അത്ഭുതപ്പെടുത്തുന്നു! ഊരുകളില്‍പ്പോയി അനുഭവം സമ്പാദിക്കേണ്ടതില്ല, ഏറ്റവും കുറഞ്ഞത് വാര്‍ത്താചാനലുകളിലും ഡോക്യുമെന്ററികളിലുമെങ്കിലും നമ്മുടെ തിരക്കഥാകൃത്തുക്കള്‍ യഥാര്‍ഥ കേരളീയ ആദിവാസികളെ കണ്ടിട്ടില്ലാത്തത് എന്തുകൊണ്ടാണ്?

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

Solar Energy – the future of Global Energy Sector

Why should we go for Solar Energy?

India gets an average of 300 sunny days and 1500-2000 sunny hours in an year. Average incidental solar irradiation in our country is 4-7KWh/m2/Day. Theoretically; India’s total potential for Solar Power is 600 TW (3000 times of the current production)!

We need only 1% of land to construct solar power plants which altogether produce 800 GW of electricity (around four times of the current total production). At present, 3% of the total land in India is being used for Power generation of around 200 GW.  A dream Solar Power project proposed in 35,000 Km2 in the Desert of Thar is enough to produce 700-1200 GW of electricity (same as the total electricity output in the entire Europe presently).

Previously Solar Power Plants were very expensive to build up.  According to a case study by the Indian Institute of Science (IISc), the construction of a 3 MW solar plant in Kolar District, Karnataka in 2009 has drained out 60 crore INR from the treasury. But a 2011-built 3 MW solar power plant in Raichur, Karnataka needed only 43.5 crore INR to be completed. The analysis states that the expense of a 1 GW Solar power plant would be INR 14,500 crore in August 2011, while in 2009, it would have been INR 20,000 crore.

At the end of 2011, the construction cost for a 1 GW Solar power was reduced to 10,000 crore Indian Rupees. The expense reduction process was accelerated by the fall of the cost of essential commodities to construct solar power plants. KPMG says that the cost of solar energy will decrease upto 7% annually while the cost of conventional energy will increase upto 5.5% per year. These studies prove that solar power sector is rapidly changing into a profitable investment field. Experts say that Solar Power will reach or go beyond Grid parity of India in 2014.

India has announced an INR 1 lakh crore budget for the mission – “20 GW solar energy in 2022”. If we compare the 2 GW Koodamkulam Nuclear Plant for which 14,000 crore rupees spent with the above mentioned budget, it is very clear that the least expense to attain 20 GW capacity in Nuclear power sector is INR 1.8 lakh crore. That means, for constructing a nuclear power plant which produce the same amount of electricity as of  a 20 GW solar power plant, we must spend an additional 80,000 crore rupees! Operational and maintenance expenses will be counted separately.


Solar Energy goes internationally Green!

Clean Development Mechanism (CDM) is an interesting program put forwarded by Asian Development Bank (ADB) for their associated countries. The program promotes clean energy, energy efficiency and waste utilization projects to reduce the emission of green house gases and environmental pollution. Since the Solar projects meet the criteria for CDM by the Kyoto Protocol, the plants will be eligible for gaining Carbon Credits or Certified Emission Reductions (CERs). For that, the projects should be registered under the CDM Executive Board (EB) through an official process. Obtaining carbon credits will increase the revenue and attracts more International investments in Solar Power Sector (As of now, the transaction rate of a single carbon credit is 22 dollars.), and so that we can enhance these other renewable energy sectors using the fund we obtained by the trading of carbon credits.

Ever since the “Go green” international eco – conservation policy became popular, solar energy projects are attracting large scale financial investments globally. International finance corporation (IFC) of World Bank has risen the funding in India from INR 73 crore in 2010 to INR 335 crore in 2011. According to Bloomberg New Energy Foundation, India has received a total global investment of INR 22,000 crore. On addition, KPMG observes that the steady decline in the construction cost of solar projects will make an additional profit of up to INR 42,000 crore. All these statistical inferences are pointing at the bright future of solar systems in India.

The only drawback for India in this particular renewable energy sector is the lack of research. While the western countries are far in front of solar energy researches, there is not much research is going on in India. To go green and economically safe, we must focus on the organic solar cell researches, especially bio – solar cells, as the popular western countries do.

20th century has seen a big leap in science sector which made the life so easier for humans. But a majority of those scientific inventions were not ecologically concerned and they altered the global eco system dramatically. Now the scenario is clear, we know that we should conserve the nature for our own existence. This is the right time, if not so late, to dispose harmful scientific interventions and to think about the constructive development which do not disturb the mighty nature, especially when we are supplied with huge inventories from nature itself.

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

നിറങ്ങള്‍ സുന്നത്ത് ചെയ്യപ്പെടുമ്പോള്‍

തമിഴ്നാട്ടില്‍ നിന്ന് തീവണ്ടിയില്‍ കേരളത്തിലേയ്ക്ക് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. തീവണ്ടിപ്പാളത്തിന് ഇരുപുറവും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തരിശുനിലങ്ങള്‍ കാണാം. നരച്ച ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍ പോലെ വിശാലതരിശുകളില്‍ അവിടവിടെ ചിതറിയ നിറം കെട്ട ഇലകളുള്ള കുറുകിയ മരങ്ങളും കുറ്റിച്ചെടികളും. വരണ്ട പൊടിക്കാറ്റ് വീശുന്ന ആ ശൂന്യഭൂമികയില്‍നിന്ന് ഏതോ ഒരു നിമിഷം പ്രകൃതിയാകെ ഒരു ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ക്കയറി വര്‍ണാഭമായി തിരിച്ചിറങ്ങുന്നതുപോലെ പെട്ടെന്ന് രൂപം മാറുന്നു. കണ്ണും മനസ്സും കുളുരുന്ന കടുംപച്ചയുടെ ജീവിതോത്സവം! കേരളം! പിന്നെ പ്രകൃതി മാറുകയാണ്, തീവണ്ടിപ്പാതയുടെ വശങ്ങളില്‍ പച്ചയുടെ വിവിധതരം ചായക്കൂട്ടുകള്‍ തോരെ മറിഞ്ഞ് പരക്കുന്നു. ഹരിതകേരളം എന്നും ദൈവത്തിന്റെ സ്വന്തം നാട് എന്നും കേരളത്തിന് തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ടത് ഇത് പ്രകൃതിയുടെ ഉത്സവദേശം ആയതുകൊണ്ടാണ്. എന്റെ കേരളത്തേക്കാള്‍ മനോഹരമായ നാട് വേറെയില്ല എന്ന് ഓരോ മലയാളിയും അഭിമാനം കൊള്ളുന്നതും അതുകൊണ്ട് തന്നെയാണ്.

പക്ഷേ കഴിഞ്ഞ കുറേ നാളുകള്‍ കൊണ്ട് കേരളത്തിന്റെ സ്വന്തം നിറത്തിന് കേവലസൌന്ദര്യതലങ്ങള്‍ക്കപ്പുറം ഗൌരവപൂര്‍ണമായ ഒരു രാഷ്ട്രീയ,സാമുദായിക മാനം കൈവന്നിരിക്കുന്നു. അതിന് മതപരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ മലയാളികളെ സംബന്ധിച്ച് “പച്ച” ഇസ്ലാമിന്റെ മാത്രം നിറമാണ്. കുറച്ചുകൂടി ഗ്രാമീണവത്ക്കരിച്ചാല്‍ “പച്ചനിറം സുന്നത്ത് ചെയ്യപ്പെട്ടിരിക്കുന്നു”. നിറങ്ങള്‍ക്ക് സമുദായം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ഭാരതത്തില്‍ കാവിനിറത്തിന് ഹിന്ദു ആകാമെങ്കില്‍ എന്തുകൊണ്ട് പച്ചയ്ക്ക് ഇസ്ലാമായിക്കൂടാ?

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു ചിത്രം
അടുത്തകാലത്തെ ചില “പ്രധാന” വാര്‍ത്തകള്‍ നമുക്ക് നല്‍കുന്ന ചിത്രങ്ങള്‍ ഹരിതവര്‍ണ്ണത്തിന്റെ ഈ മതപരിവര്‍ത്തനത്തിന് പ്രത്യക്ഷോദാഹരണങ്ങളാണ്. കേരളവിദ്യാഭ്യാസവകുപ്പിന്റെ ഒരു പൊതുപരിപാടിയില്‍ അധ്യാപികമാരെല്ലാം “പച്ച” ബ്ലൌസും സെറ്റുസാരിയും ധരിച്ച് വരണമെന്ന് ജില്ലാതല പ്രോജക്ട് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു എന്നതായിരുന്നു ഏതാനും ദിവസം മുന്‍പ് പ്രധാന മലയാള വാര്‍ത്താചാനലുകളിലെ “ബ്രേയ്ക്കിംഗ് ന്യൂസ്”! പോരേ പൂരം! കേരളവിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ അബ്ദുറബ്ബ് വിശ്വാസപരമായി ഇസ്ലാമും രാഷ്ട്രീയപരമായി ഒരു മുസ്ലീംലീഗുകാരനുമായതുകൊണ്ടും, മുസ്ലീം ലീഗ് മതേതരപ്പാര്‍ട്ടിയെന്ന് പുറത്ത് ലേബല്‍ ഒട്ടിച്ച ഒരു ഒന്നാന്തരം സാമുദായികരാഷ്ട്രീയസംഘടന ആയതുകൊണ്ടും, മുസ്ലീം ലീഗിന്റെ കൊടിനിറം പച്ച ആയതുകൊണ്ടും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആ വാര്‍ത്ത ഒരു തീക്കാറ്റ് പോലെയാണ് പടര്‍ന്നത്. അഞ്ചാം മന്ത്രി പ്രശ്നത്തിലും “വിദ്യാഭ്യാസവ്യാപാര”പ്രശ്നത്തിലും സര്‍ക്കാറുമായി ഇടഞ്ഞ് നിന്നിരുന്ന “മതേതരസാമുദായികസംഘടനകള്‍” ആ‍യ എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതാക്കള്‍ വിദ്യാഭ്യാസത്തെ സാമുദായികവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചു (ക്ഷമിക്കണം; തമാശയല്ല). ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളില്‍ ഉരുവം കൊണ്ട പച്ചനിറമുള്ള കേരളവും സെക്രട്ടേറിയറ്റും പച്ച യൂണിഫോമണിഞ്ഞ സ്കൂള്‍ കുട്ടികളുമെല്ലാം ആഗോള സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ നിമിഷങ്ങള്‍ക്കകം പ്രചരിച്ചു. ലക്ഷക്കണക്കിന് മലയാളികളാണ് വിദ്യാഭ്യാസവകുപ്പിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ അമര്‍ഷം പ്രകടിപ്പിച്ചത്.

ആദ്യമായാണോ വിദ്യാഭ്യാസവകുപ്പിന്റെ പരിപാടികളില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കപ്പെടുന്നത്? അല്ലേയല്ല. ഇതിനുമുന്‍പും ഉന്നതമേധാവികള്‍ ഇത്തരം ഉത്തരവുകള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. എങ്കില്‍ പിന്നെ ഈ ഉത്തരവ് മാത്രം വിവാദമാകുന്നതെങ്ങിനെ? ആ ചോദ്യത്തിന്റെ ഉത്തരം തേടിച്ചെന്നാല്‍ ഒരു പുതിയ മാധ്യമസംസ്ക്കാരത്തിലും അവിടെനിന്നും വീണ്ടും സഞ്ചരിച്ച് മലയാളികളുടെ മനസ്സിന്റെ ഇരുണ്ട ഉള്ളറകളിലേയ്ക്കുമാണ് നമുക്ക് എത്തിച്ചേരാന്‍ കഴിയുക.

ഇന്ത്യയില്‍ വാര്‍ത്താചാനലുകള്‍ക്ക് പ്രചാരം ലഭിക്കുംമുന്‍പ് ബിബിസി പോലുള്ള ആഗോള വാര്‍ത്താചാനലുകളാണ് നമുക്ക് അപ്പപ്പോള്‍ വാര്‍ത്തകള്‍ എത്തിച്ചുതന്നിരുന്നത്. ആക്കാലത്ത് സ്ഥിരമായി വാര്‍ത്തകള്‍ കണ്ടിരുന്ന ആളുകള്‍ക്കറിയാം “ബ്രേയ്ക്കിംഗ് ന്യൂസ്” എന്താണെന്ന്. അന്നൊക്കെ ചാനലുകള്‍ അതീവപ്രാധാന്യമുള്ള വാര്‍ത്തകള്‍ക്ക് മാത്രമേ അത്തരം ഒരു പട്ടം ചാര്‍ത്തിക്കൊടുത്തിരുന്നുള്ളു; അതും അടിയന്തിരഘട്ടങ്ങളില്‍ മാത്രം. എന്നാല്‍ ഇന്ന് കേരളത്തില്‍ ചാനലുകളുടെ വേലിയേറ്റത്തില്‍, രാഷ്ട്രീയനേതാക്കള്‍ തുമ്മുന്നതും കുളിക്കുന്നതും പോലും ബ്രേക്കിംഗ് ന്യൂസ് ആയിത്തീരുന്ന ഒരു പുത്തന്‍ മാധ്യമസംസ്ക്കാരത്തിന്റെ, അല്ലെങ്കില്‍ സാംസ്ക്കാരിക അപചയത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാനലുകള്‍ തമ്മില്‍ ബ്രേയ്ക്കിംഗ് ന്യൂസുകള്‍ക്കും എക്സ്ക്ലൂസീവുകള്‍ക്കുമായി മത്സരിക്കുന്ന ഒരു യുഗത്തില്‍ വിദ്യാഭ്യാസവകുപ്പ് അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നല്‍കുന്നതുപോലും വാര്‍ത്തയായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ചാനലുകള്‍ക്ക് എങ്ങിനെയും വാര്‍ത്ത സൃഷ്ടിച്ചാല്‍ മതിയല്ലോ. സാമുദായികവിദ്വേഷത്തിന്റെ കറ പുരണ്ട വാര്‍ത്തകള്‍ക്ക് മാര്‍ക്കറ്റ് കൂടുതലാണ് താനും. അങ്ങനെ വരുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസിയ്ക്ക് “എന്റെ കേരളം ഹരിതകേരളം” എന്ന് പറയുവാന്‍ പോലും ഭയക്കേണ്ടുന്ന ഒരു ഇടമായിത്തീരുന്നു നമ്മുടെ നാട്.

തകര്‍ന്നടിയുന്ന സനാതനധര്‍മ്മ പാരമ്പര്യം
പൊതുസമൂഹത്തില്‍ ആഘോഷിക്കപ്പെട്ട മറ്റൊരു വാര്‍ത്തയാണ് വിദ്യാഭ്യാസമന്ത്രി തന്റെ ഔദ്യോഗികവസതിയുടെ പഴയ പേര് മാറ്റിയതും. “ഗംഗ” എന്ന ഭാരതീയരുടെ പുണ്യനദിയുടെ പേരുണ്ടായിരുന്ന വസതിയെ ശ്രീ അബ്ദുറബ്ബ് “ഗ്രേസ്” എന്ന് പുനര്‍നാമകരണം ചെയ്തു! കൊടിയ അപരാധം! സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സനാതനധര്‍മ്മ പാരമ്പര്യം മന്ത്രി ഒറ്റപ്പേരിലൂടെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ സാമാന്യബുദ്ധിയില്‍ തെളിയുന്ന ഒരു സംശയം ഇതാണ് : “ഒരു പേരുമാറ്റത്താല്‍ തകരുവാനും മാത്രം ദുര്‍ബലമായ ഒന്നാണോ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷഭാരതപാരമ്പര്യം? ഞാന്‍ നീയാകുന്നുവെന്നും ബ്രഹ്മമാകുന്നുവെന്നും പഠിപ്പിക്കുന്ന സനാതനധര്‍മ്മത്തില്‍ ഒരു പേരുമാറ്റത്തിനെവിടെയാണ് സ്ഥാനം? സര്‍വ്വം മായയെന്ന് വിശ്വസിക്കുന്ന ഒരു ഭാരതീയന് ഒരു വീടിന്റെ പേര് ഗംഗയെന്നായാലെന്ത്, ഗ്രേസ് എന്നായാലെന്ത്?”

ഗ്രേസ് എന്നാല്‍ ഒരു ഇസ്ലാമിക വാക്ക് അല്ലെന്നും ആ ഇംഗ്ലീഷ് വാക്കിന്റെ ലളിതമായ അര്‍ഥം മഹത്വം എന്നുമാത്രമാണെന്നും നമുക്കറിയാം. ഈ പേരുമാറ്റത്തെ കേരളത്തിലുള്ള ജനങ്ങളുടെയെല്ലാം മുന്‍പില്‍ “ബ്രേയ്ക്കിംഗ് ന്യൂസ്” ആയി അവതരിപ്പിച്ച മാധ്യമങ്ങളാണ് ഇത്തരം തൃണതുല്യമായ സംഭവങ്ങളെ തീവ്രവര്‍ഗ്ഗീയകുറ്റങ്ങളാക്കിത്തീര്‍ക്കുന്നതില്‍ ഒന്നാം പ്രതികള്‍. നിര്‍ദോഷമായ പച്ചനിറത്തിനെയും വ്യക്തിപരമായ ഗ്രേസിനെയുമൊക്കെ വര്‍ഗ്ഗീയ വിഷം പുരട്ടിയ അമ്പുകളാക്കി ജനങ്ങളുടെ മനസ്സിലേയ്ക്ക് എയ്യുന്ന സാമുദായിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ രണ്ടാം പ്രതികളും.

അതുപോലെതന്നെ തീര്‍ത്തും അനാവശ്യമായതും തരം താണതുമായ ഒരു വിവാദമായിരുന്നു വിദ്യാഭ്യാസമന്ത്രി നിലവിളക്ക് കൊളുത്തില്ല എന്ന വാര്‍ത്ത. ഒരാളുടെ വിശ്വാസം ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് അയാളെ വിലക്കുന്നുണ്ടെങ്കില്‍ അതിലെന്തിനാണ് മറ്റുള്ളവര്‍ അസഹ്യരാവുന്നത്? വിശ്വാസങ്ങള്‍ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യങ്ങളാണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവനെന്താണ് അവകാശം? ഒരു ഭാരതീയനായി ജനിച്ചു, ഒരു മന്ത്രിയായി,എന്ന് കരുതി അബ്ദുറബ്ബ് എന്ന ഇസ്ലാമിന് തന്റെ വേദത്തെ തള്ളേണ്ട ആവശ്യമില്ല. ഒരു മതേതരജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ മൌലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ആ സ്വാതന്ത്ര്യം ഏതവസ്ഥയിലും ഏത് സ്ഥാനമാനങ്ങളിലും എല്ലാ ഇന്ത്യന്‍ പൌരനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്റെ വിശ്വാസം പോലെ നീയും പ്രവര്‍ത്തിച്ചേ മതിയാവൂ എന്ന് ചിന്തിക്കുന്നത് വിശ്വാസപരമായ തീവ്രവാദമാണ്. ഇവിടെയും മാധ്യമങ്ങള്‍ക്കും, പ്രത്യേകിച്ച് സോഷ്യല്‍ മാധ്യമങ്ങള്‍ക്കും അവയെ വേണ്ടവിധം നിയ്ന്ത്രിക്കാത്ത അധികാരികള്‍ക്കും പ്രതിക്കൂട്ടില്‍ സ്ഥാനമുണ്ട്. സനാതനധര്‍മ്മത്തിന്റെ മൂലാര്‍ഥം അറിയാത്ത ഒരു വിഭാഗം “ഹിന്ദുക്കള്‍” ഇങ്ങനെയുള്ള അനാവശ്യപ്രകോപനങ്ങളില്‍ രോഷം കൊള്ളുവാനും തയ്യാറായി നില്‍ക്കുമ്പോള്‍ രംഗം കൊഴുക്കുന്നു.

സമകാലീന കേരളരാഷ്ട്രീയസാഹചര്യങ്ങളില്‍ മുസ്ലീം ലീഗിന് കൈവന്ന അസന്ദിഗ്ദ്ധമായ പ്രാധാന്യത്തില്‍ അസഹ്യമായ ചൊരുക്കുള്ള, ഇസ്ലാം മതത്തിനോട് അസഹിഷ്ണുതയുള്ള, ഒരു അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്ന വലിയൊരു വിഭാഗം ആളുകളുടെ സംഘടിതവും ഗൂഢവുമായ ഒരു അജണ്ട നടപ്പാക്കല്‍ കൂടിയാണ് ഈ സംഭവവികാസങ്ങള്‍. പക്ഷേ അവയൊക്കെയും ആത്യന്തികമായി വിനയാകുന്നത് മുസ്ലിം ലീഗ് എന്ന കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടിയിലുപരി മുസ്ലിം സമുദായത്തിന് മൊത്തമാണ്. ചുരുക്കത്തില്‍; “ഇസ്ലാമിക വിശ്വാസി എന്നാല്‍ പാക്കിസ്ഥാനിയെന്നും ഇന്ത്യാവിരുദ്ധനെന്നും” വരുത്തിത്തീര്‍ക്കുന്ന അത്യന്തം അപകടകരമായ ഒരു ഭാരതീയസാമൂഹികസവിശേഷസന്ധിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

മാധ്യമങ്ങള്‍ മനുഷ്യനെ തൊട്ടുണര്‍ത്തുമ്പോള്‍
ത്രേതായുഗത്തില്‍ യുഗങ്ങളോളം കല്ലായിക്കിടന്ന അഹല്യയ്ക്ക് ശ്രീരാമന്‍ കാല്‍ വിരല്‍കൊണ്ട് തൊട്ട് ശാപമോക്ഷം നല്‍കിയതായി രാമായണം പറയുന്നുണ്ട്. അഹല്യയിലെ സ്ത്രീത്വത്തെ ശ്രീരാമന്‍ വിമോചിപ്പിക്കുകയായിരുന്നു ഒരു വിരല്‍ സ്പര്‍ശത്തിലൂടെ. അത്തരം ഒരു തൊട്ടുണര്‍ത്തലാണ് ഇന്ന് ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും മലയാളിമനസ്സിനോട് ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടും മനുഷ്യന്റെയുള്ളില്‍ വര്‍ഗ്ഗബോധവും വര്‍ഗ്ഗവിഷ്വേദവും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത് വേണ്ടത്ര ഉത്തേജനം ലഭിക്കാതിരുന്നതിനാല്‍ വര്‍ഗ്ഗവര്‍ണ്ണവെറികള്‍ വല്ലപ്പോഴും മാത്രം തലപൊക്കുന്ന, ഉറങ്ങുന്ന സിംഹങ്ങള്‍ ആയിരുന്നു. എന്നാല്‍ കൂടുതല്‍ വേഗത്തില്‍ ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ തുടങ്ങിയതോടെ ആ സിംഹങ്ങള്‍ക്ക് ഉണര്‍വ് ലഭിച്ചുതുടങ്ങി. പല വാര്‍ത്താധിഷ്ഠിതചര്‍ച്ചകളും ഓരോ വാര്‍ത്തയുടെയും കാണാപ്പുറങ്ങളെയും വരികള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന നാനാര്‍ഥങ്ങളെയും വെളിപ്പെടുത്തിയപ്പോള്‍ വാര്‍ത്തകളുടെയും സംഭവങ്ങളുടെയും സാധ്യതകളെയും അര്‍ഥതലങ്ങളെയും കുറിച്ച് മനുഷ്യന്‍ ബോധവാനായി. സദുദ്ദേശപരമെന്നുതോന്നാവുന്ന ഈ ചര്‍ച്ചകള്‍ മനുഷ്യനെ കൂടുതല്‍ ജാഗരൂകനാക്കിയതിനൊപ്പം ഒരു നല്ല പങ്ക് ആളുകളിലും മയങ്ങിക്കിടന്നിരുന്ന സാമുദായിക ചിന്തകളെയും ഉണര്‍ത്താതിരുന്നില്ല. മാധ്യമങ്ങള്‍ക്ക് ഇത്തരം സമീപനങ്ങളില്‍ ചാനല്‍ റേറ്റിംഗ് ഉള്‍പ്പെടെ സാമ്പത്തികവും രാഷ്ട്രീയ വുമായ പല നേട്ടങ്ങളും ഉണ്ടായിരിക്കാം. പക്ഷേ, മനുഷ്യന് അവന്റെ സ്വതസിദ്ധമായ നിഷ്ക്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും മനുഷ്യ, സാമൂഹ്യ, മനശാസ്ത്രവീക്ഷണകോണില്‍നിന്ന് നോക്കുമ്പോള്‍ പൊതുസമൂഹത്തില്‍ ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന അപകടകരമായ ഒരു മാറ്റമാണത്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ എത്തിയതോടെ മനുഷ്യന്റെയുള്ളിലെ നവ്യോന്മേഷം ലഭിച്ച ദുര്‍ചിന്താസരണികള്‍ പൂര്‍ണരൂപം പ്രാപിച്ചു. അവനവന്റെ ചിന്തകള്‍ പങ്ക് വയ്ക്കുവാന്‍ സുരക്ഷിതമെന്ന് “തോന്നിക്കുന്ന” സ്വന്തമായൊരു ഇടം ലഭിച്ചതോടെ അത്തരം ചിന്തകള്‍ക്ക് ചിറകുകള്‍ വച്ചു. ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നല്ലൊരു ശതമാനം ജാതിമതസ്പര്‍ദ്ധകള്‍ വളര്‍ത്തുന്നതാണെന്നത് ഈ (ദു)സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ഉത്തമദൃഷ്ടാന്തമാണ്. സ്വന്തം മതത്തെയും സമുദായത്തെയും പുകഴ്ത്തുന്നതും അന്യസമുദായങ്ങളെ അവഹേളിക്കുന്നതുമായ ചിത്രങ്ങളും ചിന്തകളും സോഷ്യല്‍ മീഡിയകളില്‍ നിരന്തരം പങ്ക് വയ്ക്കപ്പെടുന്നു. സാമുദായികസന്ദേശപ്രചരണങ്ങള്‍ മുന്‍പെങ്ങുമില്ലാത്തവിധം ശക്തമാകുന്നു.

ഇതിലിത്ര വേവലാതിപ്പെടാനുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒരുതരം “സ്ലോ പോയിസണിംഗ്” ആണ് യഥാര്‍ത്തത്തില്‍ ഈ പങ്കുവയ്ക്കലുകള്‍. നിരന്തരമായി മറ്റ് സമുദായങ്ങളുടെ “ന്യൂനതകളും ക്രൂരതകളും”  ദൃശ്യശ്രാവ്യരൂപത്തില്‍ “ആധികാരികമായി” കണ്ടുകൊണ്ടിരിക്കുന്ന ഒരു ഹിന്ദുവിന്/മുസല്‍മാന്/കൃസ്ത്യാനിയ്ക്ക് കുറെ കഴിയുമ്പോള്‍ തന്റെ അബോധമനസ്സില്‍ ഒരു പരിധി വരെയെങ്കിലും ഇതൊക്കെ ശരിയാണെന്നും ആ സമുദായങ്ങള്‍ നിന്ദ്യമാണെന്നും തന്റെ (സമുദായത്തിന്റെ) ശത്രുക്കളാണെന്നും തോന്നും. അത് ഒരു തരം പ്രേരിത മനപരിവര്‍ത്തനം ആണ്.

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡാനിയേല്‍ ഷാറ്ററുടെ “ഓര്‍മ്മയുടെ ഏഴുപാപങ്ങള്‍” എന്ന പുസ്തകത്തില്‍ ഇത്തരം പ്രേരിത മനപരിവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം ഓര്‍മ്മയുടെ ഏഴുപാപങ്ങളിലൊന്നായ “പ്രത്യാനയം (suggestibility)” ആടിനെ പട്ടിയാക്കുക എന്ന ലളിതമായ ആശയത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഉദാഹരണമായി, പോലീസ് ഒരു കുറ്റാരോപിതനെ ആജ്ഞാസ്വരത്തില്‍ കുറേനേരം ചോദ്യം ചെയ്ത് താന്‍ തന്നെയാണ് കുറ്റവാളി എന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്നു. ഇതു പോലെ തന്നെ ഒരുതരം സജസ്റ്റിബിലിറ്റി ആണ് സോഷ്യല്‍ മീഡിയകള്‍ വഴി നടത്തുന്ന മതപ്രചരണങ്ങളും വര്‍ഗ്ഗീയവിദ്വേഷത്തിന്റെ സാമാന്യവല്‍ക്കരണവും. ചുരുക്കത്തില്‍ ശാസ്ത്രസാങ്കേതികവിദ്യകള്‍ മനുഷ്യനെ കൂടുതല്‍ ബോധവാനായ സാമൂഹ്യജീവി ആക്കുന്നതിനൊപ്പം അവനെ അവന്‍ പോലുമറിയാതെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്തിനെയും ദോഷൈകദൃക്ക് ആയി സമീപിക്കുവാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ഒഴുക്കുനിലച്ച സമൂഹം
1980-കള്‍ വരെ കേരളജനത ഒരു നവോത്ഥാനയന്ത്രത്തിലൂടെ കടന്നുപോവുകയായിരുന്നു. കൂലംകുത്തിയൊഴുകുന്ന ഒരു നദി പോലെ, ശുദ്ധമായി, തെളിഞ്ഞ്, വളര്‍ന്ന്, വികസിച്ചിരുന്ന, ശുഭാപ്തിവിശ്വാസമുള്ളൊരു ജനസഞ്ചയം. പിന്നീട് ജീവിതപരിസരങ്ങള്‍ ഒരുവിധം മെച്ചപ്പെട്ടുകഴിഞ്ഞപ്പോള്‍ കേരളം ഉണര്‍വ്വിന്റെ ചര്യകള്‍ കൈവിട്ടു. സാംസ്ക്കാരികമായ പുരോഗമനത്തിന്റെയും മാറ്റത്തിന്റെയും നാളുകള്‍ പിന്നിട്ട്, അന്നത്തെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പോലും ശിഥിലമായ ഇന്ന്, പരസ്പരം ചെളിവാരിയെറിയാനും പരദൂഷണം പറയുവാനുമാണ് മലയാളിക്ക് പൊതുവെ താല്പര്യം. അവര്‍ പ്രതീക്ഷയറ്റവരായി മാറിയിരിക്കുന്നു. അവനവന്റെയും മറ്റുള്ളവന്റെയും പുണ്ണുകുത്തി ചൊറിയാക്കുന്നതല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാനുമില്ലാതായിരിക്കുന്നു.

അതിന്റെ ലളിതമായ തെളിവുകളാണ് വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പോലീസ് കഥകള്‍. ആരോഗ്യകരമായ ബൌദ്ധികവ്യായാമങ്ങള്‍ ഇല്ലാത്ത മനുഷ്യന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാകുന്നതെങ്ങിനെയെന്ന് ഈ കഥകള്‍ പറയുന്നുണ്ട്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സുകള്‍ അന്യന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞ് നോക്കാനും ആ സ്വകാര്യതകളില്‍ അസഹിഷ്ണുവാകാനും തുടങ്ങുന്നിടത്ത് ഇത്തരം കപടസദാചാരവാദികള്‍ ഉടലെടുക്കുന്നു. ആ അസഹിഷ്ണുതയെ അത്രയൊന്നും ഉപദ്രവകാരിയല്ലാത്ത ഒരു മൃഗമായിരുന്ന അവസ്ഥയില്‍നിന്ന് ഇന്ന് കാണുന്ന ആക്രമണകാരിയായ അവസ്ഥയിലെത്തിച്ചതില്‍ മതസംഹിതകളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും മതേതര മേലങ്കിയണിഞ്ഞ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ രഹസ്യവും പരസ്യവുമായ ആഹ്വാനങ്ങള്‍ക്കുമുള്ള അനിഷേധ്യമായ പങ്ക് സംശയാതീതമായി വ്യക്തമാണ്. ഈ ദുര്‍വ്യാഖ്യാനങ്ങളും ആഹ്വാനങ്ങളും ഇന്ന് പഴയ കാലത്തേക്കാള്‍ വളരെ പെട്ടെന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്നത്. ആ പകര്‍ച്ചവ്യാധികളുടെ പ്രധാനവാഹകര്‍ നമ്മുടെ പ്രിയപ്പെട്ട ആധുനികമാധ്യമങ്ങള്‍ തന്നെയാണ്.

ഈ പകര്‍ച്ചവ്യാധികള്‍ സമൂഹത്തെ എത്രയധികം ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഒന്നുരണ്ട് വര്‍ഷം മുന്‍പ് ഒരു കൂട്ടം രാമസേനാ അംഗങ്ങള്‍ മംഗലാപുരത്ത് പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ചതും, ഇപ്പോള്‍ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കി ഒരുമിച്ചിരുത്തി ചിത്രങ്ങളെടുത്തതും (അതും മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയോടെ!), കേരളത്തില്‍ അടുത്തയിടെ ഒരു യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് രസിക്കുകയും ചെയ്തത്. ഇവയൊക്കെ പറയുന്നത് മറ്റൊന്നുമല്ല; സമൂഹത്തിന്റെ അസഹിഷ്ണുത ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, പ്രഖ്യാപിത  സാമൂഹിക, ശാസ്ത്ര, സാങ്കേതിക, മാനവിക പുരോഗതിക്ക് കടകവിരുദ്ധമായി, പുഴുത്തുനാറുന്ന ഒരു രോഗാവസ്ഥയില്‍ (perversion) എത്തിയിരിക്കുന്നു! എന്നെപ്പോലെ മറ്റൊരാള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടവും വ്യക്തിസ്വാതന്ത്ര്യവുമുണ്ട് എന്ന സത്യം നമ്മള്‍ അംഗീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അന്യന്റെ സ്വകാര്യത അവന്റെ മാത്രം സ്വകാര്യതയാണെന്നും അതില്‍ നമ്മള്‍ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും നാം തിരിച്ചറിയണം.

ജനങ്ങളെയും മാധ്യമങ്ങളെയും മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. നല്ല നേതാക്കളുടെ വംശം ഏതാണ്ട് കുറ്റിയറ്റ് പോയിരിക്കുന്നു എന്ന നിലയിലാണ് കാര്യങ്ങള്‍. നയിക്കുവാന്‍ ആളില്ലാത്ത ജനത ഇടയിനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെയാണ്, ചിതറിപ്പോകും. ഹൃദയത്തില്‍ നന്മയുടെ അംശങ്ങള്‍ അപൂര്‍വ്വമായിത്തീര്‍ന്ന ഇന്നത്തെ മുതിര്‍ന്ന നേതൃസമൂഹത്തെ കണ്ട്, വളര്‍ന്ന് വരുന്ന യുവനേതാക്കള്‍ തങ്ങളുടെ മുതിര്‍ന്നവര്‍ കാട്ടിയ വഴിയെ തന്നെ സഞ്ചരിക്കുവാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. സാമൂഹികപ്രതിബദ്ധത പ്രസ്താവനകളില്‍ മാത്രമൊതുക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ ഇരുണ്ട ഒരു രാഷ്ട്രീയഭാവിയുടെ മുന്നടയാളങ്ങളാകുന്നു. ഇനിയുമൊരു നവോഥാനത്തിന് സാധ്യതകള്‍ അതിവിദൂരങ്ങളായിരിക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നൊരു വെള്ളക്കെട്ട് പോലെ സമൂഹവും അതിലെ തവളകളെ പോലെ നേതാക്കളും മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ ആ വെള്ളക്കെട്ടുകളില്‍ തുടര്‍ച്ചയായി മാലിന്യം കലര്‍ത്തുമ്പോള്‍ വെള്ളവും തവളകളും ഒരുപോലെ കെട്ടിക്കിടന്ന് ദുഷിച്ച് നാറുകയും ചെയ്യുന്നു.